ഇന്ന് ജൂൺ 5 ലോക പരിസ്ഥിതിദിനം. ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യന്‍’ എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും അതിനെ പ്രതിരോധിക്കാനുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യാനുമായിട്ടാണ് എല്ലാവർഷവും ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്. 1972 ലെ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനെത്തുടര്‍ന്നുണ്ടായ പ്രഖ്യാപനമാണ് 1974 ജൂണ്‍ 5 മുതല്‍ ഇത്തരമൊരു ദിനാചനരണത്തിന് കാരണമായത്. ഓരോ വർഷവും ഓരോ രാജ്യങ്ങളിലായിട്ടാവും പരിസ്ഥിതിദിനത്തിന്റെ ഔദ്യോഗിക ആഘോഷം നടക്കുക. 2023 ലെ ആതിഥേയ രാജ്യം ഐവറി കോസ്റ്റ് ആണ്. പ്ലാസ്റ്റിക്ക് മലിനീകരണത്തെ പൊരുതിതോൽപ്പിക്കാം എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം.
ആധുനിക ശാസ്ത്രത്തിന്റെ സംഭാവനയാണ് പ്ലാസ്റ്റിക്. ഒരുപാട് ജീവിത സൗകര്യങ്ങള്‍ അത് മനുഷ്യ ജീവിതത്തില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കുടത്തില്‍ നിന്ന് പുറത്തായ ഭൂതത്തെ പോലെ ഇപ്പോള്‍ അത് മനുഷ്യ രാശിയെ നോക്കി അട്ടഹസിച്ചുകൊണ്ടു വിഴുങ്ങാന്‍ തുടങ്ങുന്നു. പരിസ്ഥിതി സൗഹൃദമായ മനസ്ഥിതി കൊണ്ടും, ലളിത ജീവിതം കൊണ്ടും, പരിസ്ഥിതി സംരക്ഷണ നിയമ വ്യവസ്ഥിതി കൊണ്ടും മാത്രമേ വിപത്താകുന്ന പ്ലാസ്റ്റിക്കിനെ നേരിടാന്‍ സാധിക്കു. വേണ്ടവിധത്തില്‍ നേരിട്ടില്ലങ്കിൽ, അധികം താമസിയാതെ, ഭൂമി തന്നെ ഒരു പ്ലാസ്റിക് ഗ്ര (ഗൃൃ)ഹമായി മാറും.
രാവിലെ ഉണര്‍ന്നു പല്ലു തേക്കാനായി പ്ലാസ്റ്റിക് ബ്രഷ്. രാത്രി ഉറങ്ങുന്നത് പ്ലാസ്റ്റിക് മയമുള്ള കിടക്കയില്‍. ചെറ്റക്കുടില്‍ തൊട്ടു മണിമന്ദിരങ്ങള്‍ വരെയും, ഓണംകേറാമൂലകള്‍ തൊട്ടു നഗര ഹൃദയങ്ങള്‍ വരെയും, പാദരക്ഷകള്‍ തൊട്ടു കേശാലങ്കാരം വരെയും പ്ലാസ്റ്റിക്കില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്നു. സര്‍വം പ്ലാസ്റ്റിക്‌മയമാകുമ്പോള്‍ അതു പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. ലോകത്തിലാകെ വര്‍ഷം തോറും 430 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ മൂന്നില്‍ രണ്ടു ഭാഗവും താല്‍ക്കാലിക ഉപയോഗത്തിന് ശേഷം വലിച്ചെറിഞ്ഞു മാലിന്യങ്ങളായി തീരുന്നു. വനങ്ങളില്‍ പോലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഒരു പ്രശ്‌നമായിരിക്കുന്നു. അങ്ങനെയാണ് ആനപ്പിണ്ടത്തിലും, മറ്റു മൃഗ വിസര്‍ജ്യങ്ങളിലും പ്ലാസ്റ്റിക് കണ്ടെത്തുന്നത്. ഇവ സൂക്ഷ്മാംശങ്ങളായും, വലിയ വസ്തുക്കളായും അനേകം വര്‍ഷങ്ങള്‍ മണ്ണിലും വെള്ളത്തിലും വായുവിലും അലിഞ്ഞു ചേരാതെ കിടക്കുമ്പോള്‍, അവയിലെ വിഷാംശങ്ങള്‍ മനുഷ്യനുള്‍പ്പടെയുള്ള ജീവികളുടെ ഉള്ളിലെത്തി അനേകം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
2021 ലെ യുനെപ്് (UNEP-From Pollution to Solution) റിപ്പോര്‍ട്ടനുസരിച്ചു, പ്ലാസ്റ്റിക് സൂക്ഷ്മാംശങ്ങളിലെ രാസവസ്തുക്കള്‍ ഗരവമേറിയ ജനിതക പ്രശ്‌നങ്ങളും, മസ്തിഷ്ക രോഗങ്ങളും, ശ്വാസകോശ രോഗങ്ങളും ഉണ്ടാക്കുന്നു. അഞ്ചു മില്ലിമീറ്ററില്‍ കുറഞ്ഞ ഡയമീറ്ററുള്ള പ്ലാസ്റ്റിക് അംശങ്ങളാണ് ഇത്തരം ദോഷങ്ങളുണ്ടാക്കുന്നത്.ശരിയായ നടപടിയെടുത്താല്‍ 2040 ഓടെ 80 ശതമാനം പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനാകും. ഇങ്ങനെ ചെയ്താല്‍ വികസ്വര രാജ്യങ്ങളില്‍ 7 ലക്ഷം ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നു യുനെപ് പഠനങ്ങള്‍ പറയുന്നു.
പ്ലാസ്റ്റിക്കും മനഃസ്ഥിതിയും
മനുഷ്യരുടെ 'ഫാസ്റ്റ് ഫാഷന്‍' എന്ന പ്രതിഭാസമാണ് ഇന്ന് ഭൂമിക്കു ഏറ്റവും ശാപമായിതീര്‍ന്നിരിക്കുന്നത്. ഫാഷന്‍ കേന്ദ്രമായ പാരീസില്‍ സ്ത്രീകള്‍ വസ്ത്രങ്ങള്‍ വാങ്ങിച്ചു കൊണ്ട് വീട്ടിലേക്ക് ഓടുന്നു എന്നാണ് പറയുന്നത്. കാരണം വീട്ടില്‍ ചെല്ലുമ്പോഴേക്കും ചിലപ്പോള്‍ ഫാഷന്‍ മാറിപ്പോയെന്നിരിക്കും. ഒരാള്‍ക്ക് ഒരു ദിവസം എത്ര ഭക്ഷണം വേണം, എത്ര ലിറ്റര്‍ വെള്ളം വേണം, ഒരു വര്‍ഷം ധരിക്കാന്‍ എത്ര ജോഡി വസ്ത്രങ്ങള്‍വേണം, എത്ര ജോഡി ചെരുപ്പുകള്‍ വേണം, എത്ര വലിയ വീട് വേണം എത്ര മോടിയായ വാഹനം വേണം എന്നൊക്കെ തീരുമാനിക്കുന്നിടത്താണ്, മനുഷ്യ ഉപഭോഗം ഭൂമിക്കു ഭാരമാകുമോഇല്ലയോ എന്നുതീരുമാനിക്കപ്പെടുന്നത്.
പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെ ആദ്യപടി ആത്മ നിയന്ത്രണമാണ്. സുസ്ഥിര ഉപഭോഗമാണ് സുസ്ഥിര ഉല്ലാദന വിതരണത്തെക്കാള്‍ പ്രധാനം. കാരണം വിപണികളെ ആത്യന്തികമായിനിയന്ത്രിക്കുന്നത് ഉപഭോഗമാണ്. ഉല്പ്പാദിപ്പിക്കുന്നവ ഉപയോഗിക്കാന്‍ ആളുകളില്ലെങ്കില്‍ വിപണി തളരും. അതിനാല്‍ ആളുകളുടെ ഉപഭോഗ ശൈലിയെ വേണ്ട വിധത്തില്‍ സ്വാധീനിച്ചാല്‍ സുസ്ഥിര ഉത്പാദനവും, വിതരണവും, അതുവഴി സുസ്ഥിര വികസനവും സാധ്യമാകും